വാഹന പരിശോധനയ്ക്കിടെ തര്‍ക്കം; ഗതാഗത തടസ്സപ്പെടുത്തി; സീറ്റിനടിയില്‍ എംഡിഎംഎ കണ്ടെത്തി; നാദാപുരത്ത് യുവാവും യുവതിയും പിടിയില്‍കോഴിക്കോട്: നാദാപുരത്ത് എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടില്‍ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാര്‍, ലാപ്‌ടോപ്, ക്യാമറ, മൂന്നു മൊബൈല്‍ ഫോണ്‍, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രി പേരോട് പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. നാദാപുരം എസ്.ഐ. അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു. കാറില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ ബഹളം വയ്ക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാര്‍ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് കാര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇജാസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.