കോഴിക്കോട്: കൈതപ്പൊയിലിലെ അപാ‍ർട്ട്മെൻ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ 34 വയസുകാരി ഹസ്നയെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ഹസ്നയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്ന വീട്ടിലേക്ക് മടങ്ങിയെത്തുമെന്ന് ഉമ്മയെ വിളിച്ചറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഹസ്നയ്‌ക്കൊപ്പം താമസിച്ചിരുന്ന 29 വയസുകാരനായ ആദിലിനെ സംശയമുണ്ടെന്നും, ഇയാൾ ലഹരി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ബന്ധു ഷംനാസ് പറഞ്ഞു. ഹസ്നയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെൻ്റിലാണ് ഹസ്നയെ കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹസ്നയുടെ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്ന് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

വിവാഹമോചിതയായ ഹസ്ന എട്ട് മാസത്തോളമായി ആദിലിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആദിലും വിവാഹമോചിതനാണ്. ഇവർ ഔദ്യോഗികമായി വിവാഹിതരായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഹസ്നയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. 13 വയസുള്ള മൂത്തമകൻ മാത്രമാണ് ഹസ്നയുടെ കൂടെ താമസിച്ചിരുന്നത്.

മറ്റുരണ്ട് മക്കളെ മുൻ ഭർത്താവ് കാണിക്കാൻ അനുവദിക്കാത്തത് ഹസ്നയ്ക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ആദിലിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയുടെ സഹോദരി സക്കീനയുടെ മകനാണ് ആദിൽ. ബന്ധുക്കളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.