കോയമ്പത്തൂര്‍: മലയാളി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. പിന്നീട് പൊലീസില്‍ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് അഷ്വിക. പ്രവീണ്‍ പെണ്‍കുട്ടിയുായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് തള്ളിയതിലെ വൈരാഗ്യത്തിനാണ് കൃത്യം നടത്തിയതെന്നാണ പുറത്തുവരുന്ന വിവരങ്ങള്‍. രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തുകയായിരുന്നു.

കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീണ്‍ കുമാര്‍ പിന്നീട് വെസ്റ്റ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിന് സമീപം 5 വര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീണ്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്ക് താമസംമാറിയ പ്രവീണ്‍ പെണ്‍കുട്ടിയെ ഇടയ്ക്കിടെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ തലേദിവസം പെണ്‍കുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതു പ്രവീണ്‍ കാണാനിടയായി.

ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.