കോഴിക്കോട്: കായംകുളത്ത് നിന്നും കോഴിക്കോട് പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങിയ വയോധികയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയെ ഓട്ടോ ഡ്രൈവറെ വഴിയില്‍ തള്ളിയിട്ട ശേഷം ആഭരണം കവര്‍ന്നു കടന്നു കളഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ നഗര മധ്യത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വയോധികയെ ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി. വീഴ്ചയില്‍ പരുക്കേറ്റ ജോസഫീന പുലര്‍ച്ചെ റോഡില്‍ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. യാത്രക്കാര്‍ പലരും അതു വഴി പോയെങ്കിലും വയോധികയെ സഹായിക്കാന്‍ ആരും തയ്യാറായില്ല. വഴി യാത്രക്കാരെരോടു സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ജോസഫീന പറയുന്നു. ഒടുവില്‍ അര കിലോമീറ്ററോളം നടന്നു പാളയത്തു വന്നു ബസില്‍ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

വയനാട്ടില്‍നിന്നു ഞായറാഴ്ച രണ്ടാമത്തെ മകന്റെ കായംകുളത്തുള്ള വീട്ടിലേക്കു പോയി തിരിച്ചു മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോടെത്തിയപ്പോഴാണ് സംഭവം. പുലര്‍ച്ചെ 4.50നാണ് ഇവര്‍ ട്രെയിന്‍ ഇറങ്ങിയത്. ട്രെയിനിലുണ്ടായിരുന്ന നാല് സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. ഒന്നിച്ചു സ്റ്റാന്‍ഡിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചു. മേലേ പാളയത്തു ചെമ്പോട്ടി ജംക്ഷനില്‍ എത്തിയപ്പോള്‍ മഴ പെയ്തു. ഇതോടെ ഒപ്പം സഞ്ചരിച്ച നാലു സ്ത്രീകള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി. ഈ സമയം അതുവഴി എത്തിയ ഓട്ടോയ്ക്ക് കൈകാണിച്ച് ജോസഫിന അതില്‍ കയറി.

എന്നാല്‍ കുറെ നേരമായിട്ടും സ്ഥലത്തെത്തിയില്ല. സംശയം തോന്നി ഓട്ടോക്കാരനോട് നിര്‍ത്താന്‍ അറിയിച്ചെങ്കിലും ഡ്രൈവര്‍ മറ്റു വഴികളിലൂടെ പോവുകയും ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി ഓട്ടോ നിര്‍ത്തുകയും ആയിരുന്നു. ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ ഒരു കൈ പിറകുവശത്തെക്കു നീട്ടി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടുക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ മാല പൊട്ടിച്ചു. ഓട്ടോയില്‍നിന്നു പുറത്തേക്കു തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ താടിയെല്ലിനും കൈ മുട്ടിനും ചെവിയ്ക്കു താഴെയും മുറിവുണ്ടായി രക്തം വാര്‍ന്നു. ഷാള്‍ കൊണ്ട് മുറിവു കെട്ടി മഴയില്‍ കിടന്നു. അതുവഴി വന്ന വന്നവരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ല.

ഒടുവില്‍ നടന്നു പാളയം സ്റ്റാന്‍ഡില്‍ എത്തി. അവിടെനിന്നു കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്കു ബസ് കയറി. പിന്നീട് ബന്ധുക്കളെ അറിയിച്ചു. ഇതോടെ കൂടരഞ്ഞിയില്‍നിന്നു ബന്ധുക്കള്‍ എത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിച്ചതിനു പിന്നാലെ പരുക്കേറ്റ ജോസഫീനയില്‍നിന്നു പൊലീസ് മൊഴിയെടുത്തു. പരാതിയില്‍ കേസെടുത്തു അന്വേഷണം തുടങ്ങി.