ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. നേരത്തെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, ഗൗരവ് അഗര്‍വാള്‍ എന്നിവര്‍ സതീഷിന് വേണ്ടി ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു.

കേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നേരത്തേ ജാമ്യഹര്‍ജി തള്ളിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു സുപ്രീം കോടതി പ്രത്യേക കോടതിക്ക് നിര്‍ദേശം നല്‍കി.