കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയെ സമീപിച്ചു. താന്‍ നിരപരാധി എന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ അമീറുല്‍ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയുടെ ഭരണഘടന സാധുതയും ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ വര്‍ഷം മെയ് 20നാണ് ഹൈക്കോടതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ഥിനിയായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. 2016 ജൂണ്‍ 14നാണ് പ്രതിയായ അമീറുല്‍ ഇസ്ലാമിനെ തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2017 മാര്‍ച്ച് 13ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി.

2017 ഡിസംബര്‍ 6ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. 2017 ഡിസംബര്‍ 12ന അമീറുല്‍ ഇസ്ലാമിനെ കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. 2017 ഡിസംബര്‍ 14ന് അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.

നേരത്തെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍ പറഞ്ഞിരുന്നു. കേസില്‍ എല്ലാ കാര്യങ്ങളും തലനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ആകെയുള്ള മെഡിക്കല്‍ എവിഡന്‍സ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്, ഇക്കാര്യങ്ങളൊന്നും വീണ്ടും പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല.

ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം അന്വേഷിച്ചാണ് അമീറുള്‍ ഇസ്ലാമാണ് കുറ്റം ചെയ്തത് എന്ന നിലയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന മറ്റുള്ളവരെ പറ്റി അന്വേഷിക്കാന്‍ പോലും അന്വേഷണസംഘം തയാറായില്ലെന്ന് ആളൂര്‍ പറഞ്ഞിരുന്നു.