ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ജസ്റ്റീസ് സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു.

ഇതുവരെ 90 ദിവസമാണ് കെജ്രിവാള്‍ ജയിലില്‍ കഴിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് എന്ന കാര്യം കൂടി പരാമര്‍ശിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കെജ്രിവാളിന് ഉടന്‍ പുറത്തിറങ്ങാനാവില്ല. നിലവില്‍ മദ്യനയക്കേസില്‍ സിബിഐ കസ്റ്റഡിയിലാണ് കെജ്രിവാള്‍.

ഇഡിയുടെ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ കേസില്‍ കേജരിവാളിന്റെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. ഈ കോടതി വിധി നിര്‍ണ്ണായകമാകും. കഴിഞ്ഞ മേയ് 10നാണ് ഇഡി കേസില്‍ സുപ്രീംകോടതി കേജരിവാളിന് ആദ്യം ഇടക്കാല ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിട്ടായിരുന്നു മൂന്നാഴ്ചത്തെ ജാമ്യം നല്‍കിയത്. ഇതിന് ശേഷം കേജരിവാള്‍ ജയിലിലേക്ക് മടങ്ങുകയായിരുന്നു. സിബിഐ കേസിലും ജാമ്യം കിട്ടിയാല്‍ ഇനി കെജ്രിവാളിന് പുറത്തിറങ്ങാം.