കൊച്ചി: പെര്‍മിറ്റ് ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു.

റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പെര്‍മിറ്റ് ലംഘനത്തിനെതിടെ തുടര്‍ച്ചയായ പിഴ അടക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരെ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെയാണ് റോബിന്‍ ബസുടമ ഹൈക്കോടതിയെ സമീപിച്ചത്.

റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ടാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഖിലേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിന്‍ ബസ് ഉടമ പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണെന്നാണ് സര്‍ക്കാരും മോട്ടര്‍ വാഹന വകുപ്പും ആരോപിച്ചത്. റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.