തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ ആയ സന്തോഷ്‌കുമാറിനെ(43) നാലുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2022 ഡിസംബര്‍ 8 ന് രാവിലെ കുട്ടി വീട്ടില്‍ നിന്ന് ബസ്സില്‍ കയറി സ്‌കൂളില്‍ പോകവെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസ്സില്‍ കയറിയത് മുതല്‍ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് സമയം കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നു. കുട്ടി ഭയന്ന് ബസ്സില്‍ നിന്ന് ചാടി ഇറങ്ങി സ്‌കൂളിനകത്തോട്ട് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു. കുട്ടിയും കൂട്ടുകാരികളും ചേര്‍ന്ന് പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഉടനെ പോലീസിന് വിവരം നല്‍കി. ബസിന്റെ പേര് വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയനൂര്‍ അര്‍. വൈ. അഖിലേഷ് ഹാജരായി.പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഒരു തുണ്ടിമുതലും ഹാജരാക്കി. പേരൂര്‍ക്കട എസ്‌ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.