കൊച്ചി: പാലിയേക്കരയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് ഹൈക്കോടതി. ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അറിയിച്ചു. അതേസമയം, എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.

ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കല്‍വേര്‍ട്ടുകളുടെ നിര്‍മാണം പാതി വഴിയിലെന്ന് കളക്ടര്‍ പറഞ്ഞു. കല്‍വേര്‍ട്ടുകള്‍ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എന്‍എച്ച്എഐ മറുപടി നല്‍കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം വേണമെന്നും എന്‍എച്ച്എഐ പറഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.