ആലപ്പുഴ: ആലപ്പുഴയിൽ തീരത്തടിഞ്ഞ ചത്ത തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാൻ ചെലവായത് നാല് ലക്ഷം രൂപ. കടുത്തുരുത്തിയിൽ നിന്നുള്ള സംഘമാണ് ഭീമൻ തിമിംഗലത്തെ സംസ്കരിച്ചത്. ജ‍ഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ചാണ് മറവ് ചെയ്തത്. 35,000 മുതൽ 40, 000 കിലോയോളം ഭാരമുണ്ടായിരുന്നു നീല തിമിംഗലത്തിന്. ഒരുഭാഗം അർത്തുങ്കൽ ഹാർബറിൽ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങൾ ദഹിപ്പിക്കുകയുമായിരുന്നു.

പി ജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പാണ് രണ്ട് ഭാഗങ്ങൾ ദഹിപ്പിച്ചത്. രണ്ടു ദിവസമെടുത്താണ് കടുത്തുരുത്തി സ്വദേശിയായ ദിനേശും 10 ഓളം തൊഴിലാളികളും ചേർന്ന് ദഹിപ്പിച്ചത്. ഇതിന് 30 ടൺ വിറക്, 15 കുറ്റി പാചക വാതകം, മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയത്. ഇതിന് നാല് ലക്ഷം രൂപയാണ് ചെലവായത്.

വയനാട് ഉറപ്പൊട്ടലിലും ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ മോർച്ചറിയും ദഹന സംവിധാനങ്ങളുമായി ദിവസങ്ങളോളം ദുരന്ത മുഖത്തുണ്ടായിരുന്നു. പക്ഷിപ്പനി കാലത്തും പക്ഷികളെ ദഹിപ്പിക്കാനും ഗിരീഷിന്റെ സേവനം ആലപ്പുഴയിലെ ഉദ്യോഗസ്ഥർ തേടിയിരുന്നു.

കഴിഞ്ഞ 30ന് വൈകിട്ടാണ് നീല തിമിംഗലത്തിന്റെ ജ‍ഡം ഒറ്റമശേരി കടൽത്തീരത്തു അടിഞ്ഞത്. 20 ടണ്ണിന്റെ രണ്ട് ക്രെയിനുകൾ എത്തിച്ചാണ് തിമിംഗലത്തെ കരയ്ക്ക് എത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ തിമിംഗത്തിന്റെ മരണകാരണം ശ്വാസതടസമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.