- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് ചെയ്യാനെത്തിയ കന്യാസ്ത്രീകളെ തടഞ്ഞു; പ്രവർത്തകർ തമ്മിലുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: കരുംകുളം പുതിയതുറയിൽ വോട്ട് ചെയ്യാനെത്തിയ കന്യാസ്ത്രീകളെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ. തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ കോൺഗ്രസ് നേതാവ് പുഷ്പം സൈമൺ, പുഷ്പം വിൻസന്റ്, സച്ചിൻ സൈമൺ എന്നിവർക്കെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
രാവിലെ 11 മണിയോടെയാണ് കരുംകുളം പുതിയതുറയിൽ സംഘർഷമുണ്ടായത്. കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസുകാർ അവരെ തടഞ്ഞതായാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് സിപിഎം പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷമായി മാറുകയുമായിരുന്നു.
സംഘർഷത്തിനിടെ സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്തിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച കവിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ എന്നിവർക്ക് മർദ്ദനമേറ്റു. മർദ്ദനമേറ്റ വിനോദ് വൈശാഖിയും നിരഞ്ജനും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാഞ്ഞിരംകുളം പൊലീസ് മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




