തിരുവനന്തപുരം: നവദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം. ആറ്റിങ്ങലിൽ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങവെയാണ് കൃപയും ഭർത്താവ് അഖിൽ ജിത്തും അപകടത്തിൽപ്പെട്ടത്.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിച്ചത്. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു.

അപകടത്തിൽ ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയായ കൃപയും അഖിൽ ജിത്തും ആഗസ്റ്റ് 21 ന് ആയിരുന്നു വിവാഹിതരായത്.