ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46) ആണ് ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍. ഇദ്ദേഹത്തെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍ (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിസാര പരിക്കേറ്റ മറ്റ് മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ സീറ്റില്‍ നിന്ന് തെറിച്ചുവീഴുകയും മുന്നിലെ സീറ്റിലിടിക്കുകയും ചെയ്തതാണ് പരിക്കിന് കാരണമായത്.