കണ്ണൂര്‍: കണ്ണൂര്‍-തലശേരി 66-ാം ദേശീയപാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ അപകടം ഗതാഗതത്തെ മണിക്കൂറുകളോളം നിലച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപത്തെ തുന്നല്‍ കടയും ലോറി തകര്‍ത്തു. സമീപത്തെ സ്വകാര്യ ലാബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. ലോറിയിലെ സഹഡ്രൈവര്‍ അഖിലിന് പരിക്കേറ്റു.

ഗുജറാത്തില്‍ നിന്ന് എറണാകുളത്തേക്ക് തുണി, പപ്പടം, പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ബാരലുകള്‍ എന്നിവ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

വാഹനങ്ങള്‍ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂര്‍ സിറ്റി റോഡിലൂടെ തിരിച്ചുവിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. കണ്ണൂര്‍ സിറ്റി, ടൗണ്‍ പൊലീസ്, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.