കോഴിക്കോട്: റോഡിലൂടെ നടന്നുപോയ ആളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍(38) ആണ് വലയിൽ കുടുങ്ങിയത്. വയനാട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയിൽ മാവൂര്‍ റോഡ് രാജാജി ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പാലക്കാട് സ്വദേശി വികെ വിബീഷാണ് മോഷണത്തിന് ഇരയായത്. വിബീഷിന്റെ മൊബൈല്‍ ഫോണ്‍ കൃഷ്ണമോഹന്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബസിലും ലോറിയിലും ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു കൃഷ്ണമോഹന്‍.

പോലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇയാൾ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളില്‍ ഡ്രൈവറായി ജോലിക്ക് കയറി. വയനാട് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയില്‍ ഹാജരാക്കിയ കൃഷ്ണമോഹനെ കോടതി റിമാൻഡ് ചെയ്തു.