ത‍ൃശൂ‌ർ: തൃശൂരിൽ പോലീസിനു നേരെ ഗുണ്ടാ ആക്രമണം. അക്രമിസംഘം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ചു തകർത്തു. വൈലോപ്പള്ളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പോലീസിനെ ആക്രമിച്ചത്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്. നെല്ലങ്കരയിലെ വിജനമായ സ്ഥലത്ത് ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതായും പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്. നല്ലെങ്കരയിൽ സഹോദരങ്ങളായ അൽത്താഫും അഹദുമാണ് ബെർത്ത്ഡെ പാർട്ടി നടത്തിയത്. ഇവരുടെ സുഹൃത്തുക്കളായ ബ്രഹ്മജിത്ത്, ഇവിൻ ആന്റണി, ആഷ്‌വിൻ ആന്റണി, ഷാർബൽ എന്നിവരാണ് ബർത്ത്ഡേ പാർട്ടിക്ക് എത്തിയത്.

ലഹരി പാർട്ടി നടക്കുന്നതിനിടെ ഇരു സംഘങ്ങളും തമ്മിൽ ചേരിതിരിഞ്ഞ് അടിയായി. വീടിനു മുന്നിലേക്ക് സംഘർഷം എത്തിയതോടെ അഹദിന്റെ ഉമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ആദ്യ വണ്ടിയിലെത്തിയ പോലീസ് അംഗത്തെ മറഞ്ഞിരുന്ന ഗുണ്ടകൾ ആക്രമിച്ചു. കമ്പിപ്പാരയും പട്ടിക വടികളുമായിയായിരുന്നു ആക്രമണം. ശേഷം സ്ഥലത്തെത്തിയ രണ്ടു വണ്ടി പോലീസ് സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു.