സുൽത്താൻ ബത്തേരി: നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് 17,355 രൂപയുടെ വസ്ത്രങ്ങൾ ബില്ലില്ലാതെ കടത്തിയ കേസിൽ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ഏറ്റിൻ കടവ് സുമയ്യ മൻസിലിൽ ഷാദി അസീസ് (38) ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്. ഒന്നര മാസത്തിനുള്ളിൽ പല തവണകളായാണ് ഇയാൾ സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

അസംഷൻ ജംഗ്ഷന് സമീപമുള്ള യെസ് ഭാരത് വെഡ്ഡിങ് കളക്ഷനിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരി 17നും സെപ്തംബർ 26നും ഇടയിലുള്ള വിവിധ ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. മാനേജറോ മറ്റ് ജീവനക്കാരോ അറിയാതെയാണ് ഇയാൾ വസ്ത്രങ്ങൾ കടത്തിയത്. ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകളുടെ കോപ്പിയും പണം അടച്ച ബില്ലുകളുടെ കോപ്പിയും കൈവശപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പിന്നീട്, മോഷ്ടിച്ച വസ്ത്രങ്ങൾ പാക്ക് ചെയ്ത് പാക്കിംഗ് സെക്ഷനിൽ രേഖകൾ കാണിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.