കൊച്ചി: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്നുപേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരാണ് പിടിയിലായത്.

ചാത്താരി വൈമീതി റോഡിലുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പോലീസ് പിടിയിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.

സംസ്ഥാനത്ത് നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കിടെ, സമാനമായ മറ്റൊരു സംഭവത്തിൽ കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം തൊട്ടടുത്ത് തന്നെ പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.