മുവാറ്റുപുഴ: മുവാറ്റുപുഴ മുടവൂരിൽ വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുടവൂർ തവള കവല ഭാഗത്ത് തോളൻ കരയിൽ (കാപ്പിൽ പുത്തൻപുരയിൽ) സജീവ് (56) ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.

പ്രതിയായ സജീവ് മുടവൂരിലെ വീട്ടിലെത്തി ഭാര്യയെയും, തടയാൻ ശ്രമിച്ച മകളെയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്നയുടൻ മുവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു, കെ.പി നിസാർ, സന്ദീപ് പ്രഭാകർ, കെ.ടി നിജാസ്, വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം ബഷീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.