തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് കോടതി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് (45) തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ ഈ മാസം 28-ന് കോടതി ശിക്ഷ വിധിക്കും.

2019-ലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പരീക്ഷാപേടി മാറ്റാനായി അമ്മയോടൊപ്പം ക്ഷേത്രത്തിലെത്തിയ പതിനാലുകാരിയെ, കുട്ടിയ്ക്ക് 'ബാധ' ഏറ്റിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ കൊണ്ടുപോയി പല ദിവസങ്ങളിലായിട്ടായിരുന്നു പീഡനം. തുടർന്നും പരീക്ഷാപേടി മാറാത്തതിനെ തുടർന്ന് കുട്ടിയെ അമ്മ ഒരു കൗൺസിലിംഗ് ക്യാമ്പിൽ എത്തിച്ചു. അവിടെ വെച്ച് ഡോക്ടറോട് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

ഡോക്ടർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് കോടതിയിൽ ഹാജരായി. വിശ്വസിച്ചുചെന്ന ഭക്തരെ ചതിച്ച പൂജാരിക്ക് നിയമം അർഹമായ ശിക്ഷ നൽകുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.