കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63 വയസ്സുകാരന് 15 വർഷം കഠിനതടവ് വിധിച്ച് കോടതി. കോഴിക്കോട് നൻമണ്ട സ്വദേശി പുതിയോട്ടിൽ വീട്ടിൽ രവീന്ദ്രനെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 35,000 രൂപ പിഴയും ഇയാൾ ഒടുക്കണം.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രവീന്ദ്രൻ തന്ത്രപൂർവം കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ കുട്ടി വിവരം തുറന്നുപറഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്.

തുടർന്ന് രക്ഷിതാക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.