ഇടുക്കി: ഇടുക്കിയിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 43-കാരന് തടവും പിഴയും ശിക്ഷ വിധിച്ചു. വലിയതോവള സ്വദേശി മണ്ണംപ്ലാക്കൽ സുരേഷ് നാരായണനെയാണ് (43) ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ആറ് വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചതെങ്കിലും, വിവിധ വകുപ്പുകളിലെ ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി മൂന്ന് വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും.

2025 ജൂണിലാണ് കേസിനാസ്പദമായ ക്രൂരത നടന്നത്. അയൽവാസിയായ കുട്ടിയെ മാമ്പഴം നൽകാമെന്ന് പ്രലോഭിപ്പിച്ച് സുരേഷ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. കുട്ടി വീട്ടിൽ തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് പിതാവ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകനെ തിരികെ കൊണ്ടുവരുമ്പോൾ കുട്ടിയുടെ മുഖത്തുണ്ടായ അസ്വാഭാവികമായ ഭയവും വിഷമവും ശ്രദ്ധിച്ച പിതാവ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് കുട്ടി നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.