മേപ്പാടി: ചൂരല്‍മല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇത് സംസ്ഥാനത്തിന്റെ മുഴുവന്‍ ദുഃഖമാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറ്ഞ്ഞു.

പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും വളരെ ഊര്‍ജിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീയില്‍ നിന്ന് ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞു. കേരള കര്‍ണാടക സബ് ഏരിയ ജി.ഒ.സി മേജര്‍ ജനറല്‍ മാത്യൂസ്, ജില്ല പൊലീസ് മേധാവി ടി. നാരായണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേപ്പാടി വിംസ് ആശുപത്രി സന്ദര്‍ശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി ഗവര്‍ണര്‍ ആശയ വിനിമയം നടത്തി. മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു.