പത്തനംതിട്ട: പച്ചമണ്ണ് കടത്തിനെപ്പറ്റി പോലീസിനെ വിവരമറിയിച്ചതിന്റെ പേരില്‍ വീടുകയറി അതിക്രമം നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം മല്ലശ്ശേരി ളാക്കൂര്‍ മണിമല കിഴക്കേതില്‍ വീട്ടില്‍ ജോബിന്‍ കുഞ്ഞുമോന്‍ (36), വള്ളിക്കോട് വാഴമുട്ടം കിഴക്ക് വിളയില്‍ വീട്ടില്‍ ഷാജി ജോസഫ് (44) എന്നിവരാണ് പിടിയിലായത്. വാഴമുട്ടം പന്തലാടി മണക്കൂപ്പ കുറ്റിച്ചിറ ഷാന്റോ വില്ലയില്‍ സ്റ്റെഫി സാബുവിന്റെ ഭാര്യ ഷിന്റ മേരി ഉമ്മനാണ് പരാതി നല്‍കിയത്.

പച്ചമണ്ണ് അനധികൃതമായി നടത്തുന്നത് സംബന്ധിച്ച് പോലീസില്‍ അറിയിച്ചതിലെ വിരോധം കാരണം, വെള്ളിയാഴ്ച്ച വൈകിട്ട് നാലരയ്ക്ക് പറമ്പില്‍ അതിക്രമിച്ചു കയറി, ഇവരുടെ പിതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അക്രമികളെ തടയാന്‍ മുതിര്‍ന്ന പതിനേഴുകാരനെ പ്രതികള്‍ മര്‍ദിക്കുകയും അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷിന്റയെയും അമ്മയെയും കൈയേറ്റം ചെയ്തു. .പ്രതികളെ കോടതിയില്‍ ഹാജരാക്കി.