കോന്നി: യുവതിയുടെ സ്ത്രീത്വത്തെ അപമാനപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.കോന്നി വി.കോട്ടയംതാന്നിക്കുഴി സ്വദേശിയായ പാറയില്‍തെക്കേതില്‍ വീട്ടില്‍ വിഷ്ണു (43) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. റബര്‍തോട്ടത്തില്‍ വിറക് ശേഖരിച്ച് കൊണ്ട് നില്ക്കുകയായിരുന്ന യുവതിയെ പ്രതി പിന്നിലൂടെ വന്ന് കടന്നു പിടിക്കുകയായിരുന്നു.

സംഭവത്തിന് പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍പ്പോയി. നിരന്തര അന്വേഷണത്തിനൊടുവില്‍ പ്രതി സ്ഥലത്തെത്തിയിട്ടുളളതായി വിവരം ലഭിച്ച പോലീസ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍ ബി.യുടെ നേതൃത്വത്തില്‍ പോലീസ് സബഇന്‍സ്‌പെക്ടര്‍ ശ്യാം എസ്.എസ്., അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, സി.പി.ഒ ജോമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി കോന്നി പോലീസ് സ്റ്റേഷന്‍ റൌഡിലിസ്റ്റില്‍പ്പെട്ടയാളും 2018 ല്‍ കോന്നിയില്‍ രജിസ്റ്റര്‍ ചെയ്ത നരഹത്യാശ്രമക്കേസിലെ പ്രതിയും ആണ്. സ്ത്രീത്വത്തെ അപമാനപ്പെടുത്തിയതിലേക്ക് കോന്നി പോലീസ് സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നേരിടുന്നതിനിടെ ഒളിവില്‍പ്പോയതിനെ തുടര്‍ന്ന് ടിയാനെതിരെ കോടതിയില്‍ നിന്നും എല്‍.പി.വാറന്റ് നേരിടുന്നയാളുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.