മലപ്പുറം: വണ്ടൂർ ടൗണില്‍ പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ വണ്ടൂർ പോലീസും നിലമ്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവ് (45) ആണ് പിടിയിലായത്. ഏഴര ലിറ്റർ വിദേശ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും പരിശോധനക്കെത്തിയ സംയുക്ത സംഘം പിടിച്ചെടുത്തത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പോലീസും ഡാൻസാഫ് ടീമും പൂക്കടയിൽ സംയുക്ത പരിശോധനയ്‌ക്കെത്തുന്നത്. ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. 420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.

എഎസ്‌ഐ, ടിബി സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സിസി രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനില്‍ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.