ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നെടുമ്പാശേരിയിൽ പിടികൂടി. കാസർഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36)നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

കഴിഞ്ഞ 27 ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബംഗളൂരു എയർപോർട്ടിൽ പിടികൂടിയിരുന്നു. ഇതിലെ പ്രധാന കണ്ണിയാണ് മെഹ്റുഫ്.

ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ് പി കെ.രാമരാജൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചു. മേധാവി നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ചു.

ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോഴാണ് ഇയാളെ പിടികൂടി മടിക്കരി പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി അവിടെ റിമാൻഡ് ചെയ്തു. ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ് അത്യന്തം അപകടകാരിയാണ്. കിലോയ്ക്ക് ഒരു കോടിയിൽ ഏറെയാണ് വില.