തിരുവനന്തപുരം: കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉള്‍ക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ കഴിയാത്ത ഇരുണ്ട കാലഘട്ടത്തില്‍ താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവര്‍ക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദര്‍ശനം. സമത്വത്തിനു വേണ്ടിയുള്ള പോര്‍വിളികളിലൂടെ സ്വാതന്ത്ര്യം നേടി വര്‍ത്തമാനകാലത്തില്‍ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ മന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി.

അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഐതിഹാസികമായ വില്ലുവണ്ടി സമരത്തിലൂടെയും കല്ലുമാല സമരത്തിലൂടെയും ദളിത് സമൂഹത്തിന് ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ സമരങ്ങള്‍ കേവലം പ്രതിഷേധമായിരുന്നില്ല. ജാതിയടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ശക്തമായ പ്രഖ്യാപനങ്ങളായിരുന്നു. അയ്യങ്കാളി നടത്തിയ സമരം അവസാനിച്ചിട്ടില്ലെന്ന് നാം തിരിച്ചറിയണം. നാം എത്ര പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലുകളായി സാമൂഹിക ഘടനയില്‍ ജാതി വേര്‍തിരിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സാമ്പത്തിക അസമത്വത്തിന്റെ ഉയര്‍ച്ചയും വര്‍ഗീയതയുടെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റവും എല്ലാവര്‍ക്കും തുല്യനീതി സാക്ഷാത്കരിക്കുന്നതിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായും അധ്യക്ഷനായിരുന്ന മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്നതായിരുന്നു അയ്യങ്കാളിയുടെ ദീര്‍ഘവീക്ഷണമെന്നും ആ ദിശയിലേക്ക് കേരളത്തിലെ സമൂഹത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഊരൂട്ടമ്പലത്തെ പഞ്ചമി യുപി സ്‌കൂള്‍ അതിന് ഉദാഹരണമാണ്. അയ്യങ്കാളി ഉള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ തെളിച്ച പാതയിലൂടെ മുന്നോട്ടു വരാന്‍ കഴിഞ്ഞതിനാലാണ് സമസ്ത മേഖലകളില്‍ നേട്ടം കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തലത്തില്‍ നിന്നുള്ള കുട്ടികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കള്‍ക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ വി.കെ പ്രശാന്ത്, ആന്റണി രാജു, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ എംഎല്‍എ സത്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, അഡീഷണല്‍ ഡയറക്ടര്‍ വി സജീവ് എന്നിവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.