കോഴിക്കോട്: വടകര റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തിയ പോലീസ് പിടികൂടിയത് വൻ കഞ്ചാവ് ശേഖരം. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി 9.92 കിലോഗ്രാം കഞ്ചാവാണ് വടകര പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി റോഷന്‍ മെഹര്‍(29), ജാര്‍ഖണ്ഡ് സ്വദേശി ജയസറാഫ്(33) എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നുമാണ് സംഘം വടകരയില്‍ എത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ 6.30ഓടെയാണ് സംഘം വടകര റെയില്‍വേ സ്റ്റേഷനിൽ ഇറങ്ങിയത്. ഒരു ട്രോളി ബാഗും രണ്ട് ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നത്. പോലീസിനെ കണ്ടതോടെ ഇവരുടെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ സംശയം തോന്നി തടഞ്ഞു നിർത്തിത്തുകയായിരുന്നു.

തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ കണ്ടെടുത്തത്. വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി സംഘം കഞ്ചാവ് കടത്തിയത് എന്നാണ് പോലീസ് പറഞ്ഞു.

വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐമാരായ ബിജു വിജയന്‍, രഞ്ജിത്ത് ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ ഷാജി, ബിനീഷ്, സിപിഒമാരായ ടികെ ശോബിത്ത്, അഖിലേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.