പത്തനംതിട്ട: മുംബൈയില്‍ ജോലി ചെയ്യവെ മകന്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച്് കുടുംബം. സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും അതിനാല്‍, റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മെഴുവേലി, തുമ്പമണ്‍ നോര്‍ത്ത്, ചൊള്ളന്‍മല മുരുപ്പേല്‍ ഡാനിയേല്‍- സൂസമ്മ ഡാനിയേല്‍ ദമ്പതികളുടെ മകന്‍ ബിജോ സി ഡാനിയേലാണ് മുംബൈയില്‍ നഴ്സായി ജോലി ചെയ്യവെ കഴിഞ്ഞ വര്‍ഷം മരിച്ചത്്. ഹൃദയാഘാതമാണെന്ന് അറിയിച്ചെങ്കിലും രണ്ടുവര്‍ഷത്തോളമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്് കിട്ടിയിട്ടില്ലെന്നും സൂസമ്മ പരാതിപ്പെടുന്നു.

മുംബൈ ഭാരതീയ ആരോഗ്യനിധി ആശുപത്രിയില്‍ ജോലി ചെയ്യവേ 2024 ഫെബ്രുവരി 28 നാണ് ബിജോ സി ഡാനിയേലിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് അറിയിപ്പ് വന്നത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് രണ്ടിന് മൃതദേഹം നാട്ടിലെത്തിച്ച് മാന്തുക ചര്‍ച്ച്് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്് ലഭിക്കാതെ വന്നപ്പോള്‍ മുംബൈയില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. രാസപരിശോധനാഫലവും പതോളജി റിപ്പോര്‍ട്ടും കിട്ടാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്് തയ്യാറായിട്ടില്ലെന്ന മറുപടിയാണ് മുംബൈ ഡി.എന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ചത്. രണ്ടുവര്‍ഷത്തോളമാകുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.

ബിജോയുടെ ഭാര്യാ കുടുംബത്തില്‍ നിന്നും വധഭീഷണി മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് സൂസമ്മ പറയുന്നു. സൈലന്‍്റ് അറ്റാക്കായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ചില പരിക്കുകള്‍ ശരീരത്തില്‍ കണ്ടിരുന്നു. സംസ്‌കരിച്ചശേഷം പീന്നീട് പോലീസില്‍ പരാതി നല്‍കാമെന്ന് ബിജോയുടെ ചില സുഹൃത്തുക്കള്‍ അപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ സംശയം ഉണര്‍ത്തുകയാണെന്നും സൂസമ്മ പറയുന്നു.

സംശയത്തെത്തുടര്‍ന്ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട്് അടൂര്‍ ആര്‍.ഡി.ഒക്ക്് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അതിന് ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും സൂസമ്മ പരാതിപ്പെടുന്നു.