തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച ബിജെപി നേതാവ് തിരുമല അനിലിനെ അനുസ്മരിച്ചു. തിരുമല അനിലിന്റെ ആത്മവിശ്വാസവും, ജനസേവനവുമാണ് താനെന്നും ഓര്‍ത്തിരിക്കുക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തിരുമല അനിലിന്റെ മരണത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു

ലോക്‌സഭ ഇലക്ഷന് മത്സരിക്കാന്‍ എത്തിയപ്പോഴാണ് തിരുമല അനിലിനെ ആദ്യം കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തോല്‍ക്കുമെന്ന് പേടിയുണ്ടായിരുന്ന സീറ്റില്‍ ധൈര്യത്തോടെ മത്സരിക്കാന്‍ എനിക്ക് ധൈര്യം കിട്ടിയത് അനിലുമായുള്ള മീറ്റിംഗിലാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് എനിക്ക് ആദ്യം ധൈര്യം നല്‍കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് എന്നോട് അദ്ദേഹം പറഞ്ഞത് നേമം മണ്ഡലത്തില്‍ ഒരു വാര്‍ഡ് ഒഴികെ ബാക്കിയെല്ലാം നമ്മള്‍ പിടിക്കും എന്നാണ്. ആ ആത്മവിശ്വാസമാണ് തിരുമല അനില്ജിയുടെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടമെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ രാഷ്ട്രീയ ഐഡിയോളജി ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നതാണ്. ആ വീക്ഷണം ഹൃദയത്തില്‍ എപ്പോഴും ഉള്ള ആളായിരുന്നു അനില്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക, അത് പരിഹരിക്കുക, അതിനുവേണ്ടി ജീവിതം മാറ്റിവെക്കുക അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തന്നെ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുമല അനിലിന്റെ മരണത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അനിലിന്റെ കുടുംബത്തെ ബിജെപിക്ക് എതിരാക്കാനുള്ള നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പ്രത്യയശാസ്ത്രത്തിനുവേണ്ടി വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെ നിലകൊണ്ട അനിലിനും കുടുംബത്തിനും ഒപ്പം എല്ലാകാലവും പാര്‍ട്ടിയുണ്ടാകും. സൗമ്യമായ പെരുമാറ്റവും സ്‌നേഹത്തോടെയുള്ള ഇടപെടലും കൊണ്ട് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കുപോലും സമ്മതനായ നേതാവായിരുന്നു തിരുമല അനില്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പപ്പനംകോട് സജി, സിമി ജ്യോതിഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എം. ആര്‍. ഗോപന്‍, കൗണ്‍സിലര്‍ അശോക് കുമാര്‍, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗം കാര്യവാഹ് അനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.