കോട്ടയം: അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് പിടിയിലായത്. തിരുവനന്തപുരം പള്ളിക്കൽ മുതല സ്വദേശിയായ സുരേഷ് ബാബുവിനെ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

കോട്ടയം ജില്ലയിലെ 3 എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാൻ 1.5 ലക്ഷം രൂപ വാങ്ങിയതിന് ഇടനിലക്കാരനായ കോഴിക്കോട് വടകര സ്വദേശിയായ മുൻ പ്രധാനാധ്യാപകൻ കെ.പി.വിജയനെ ഈ മാസം 6ന് വിജിലൻസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

സുരേഷ് ബാബുവിനു വേണ്ടിയാണ് ഇടനിലക്കാരനായ വിജയൻ പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സുരേഷ് ബാബു കേസിലെ പരാതിക്കാരനെ തൈക്കാട്ടുളള തന്റെ ക്വാർട്ടേഴ്സിനു സമീപം വിളിച്ചുവരുത്തി. അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് നൽകിയ ശേഷം കൈക്കൂലിത്തുക ഏജന്റിനെ ഏൽപിക്കാൻ നിർദേശിക്കുകയായിരുന്നെന്ന് വിജിലൻസ് അധിക്യതർ പറഞ്ഞു.