തിരുവല്ല: മുത്തൂരുള്ള സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവറെ മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ചതിന് തിരുവല്ല പോലീസ് പിടികൂടി. കോഴിക്കോട് കോടഞ്ചേരി മുറം പാത്തി മുളഞ്ഞിത്രപ്പേല്‍ വീട്ടില്‍ ബിബിന്‍ ബേബി ( 40 )യാണ് ഇന്ന് രാവിലെ 7.45 ന് പോലീസ് പരിശോധനയില്‍ പിടിയിലായത്. അമിത വേഗതയില്‍ അപകടത്തിനിടയാക്കും വിധം തിരുവല്ല ചങ്ങനാശ്ശേരി റോഡില്‍ ഇയാള്‍ ഓടിച്ചു വന്ന വാഹനം സംശയം തോന്നി ഗ്രേഡ് എസ് ഐ ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈകാട്ടി

നിര്‍ത്തുകയായിരുന്നു.

മൂത്തൂര്‍ ജംഗ്ഷനില്‍ വച്ച് ബസ് പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായി. ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു തുടര്‍ നടപടി സ്വീകരിച്ചു. വാഹനം പിടിച്ചെടുത്തു, ്രൈഡവറെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു പോലീസ് നടപടി. പോലീസ് സംഘത്തില്‍ എസ്ഐക്കൊപ്പം സി പി ഓ വിവേകും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞദിവസം പത്തനംതിട്ട ട്രാഫിക് പോലീസും ഇത്തരത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടിയിരുന്നു. കുട്ടികളെ ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ജയപ്രകാശ് ആണ് സ്‌കൂള്‍ ബസ് ഓടിച്ച് സ്‌കൂളില്‍ എത്തിച്ചത്.