കൊട്ടാരക്കര: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെ കേസെടുത്തു കൊട്ടാരക്കര പോലീസ്. സ്വന്തം വീട്ടില്‍വെച്ചു മര്‍ദ്ദിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയതോടയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തന്റെ വീട്ടില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ നേതാവിനെ കാണപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്നാണ് യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

യുവാവിന്റെ കൈ തല്ലിയൊടിച്ച് നേതാവ് വീടിനുള്ളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിക്കാരന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീടിനുള്ളില്‍ വെച്ച് കണ്ടത്. തുടര്‍ന്ന് അത് ചോദ്യം ചെയ്ത യുവാവിനെ നേതാവ് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു.

പ്രതി അസഭ്യം പറഞ്ഞുകൊണ്ട് പരാതിക്കാരനെ അടിക്കുകയും ചവിട്ടി തറയില്‍ ഇടുകയും അവിടെക്കിടന്ന ഒരു പട്ടികകോല്‍ എടുത്ത് വലതു കൈയിലും കഴുത്തിന് പുറകു വശത്തും നടുവിനും അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പരാതിക്കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പരാതിയില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ട്രസ്റ്റ് വഴി പരാതിക്കാരന്റെ കുടുംബത്തിന് വീട് നല്‍കാമെന്ന് ശിവകുമാര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ പേരു പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീട്ടിലെത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.