മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ വൻ തീപിടിത്തത്തിൽ മദ്റസയും ഒരു വീടും പൂർണ്ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സമീപത്തെ പറമ്പിൽനിന്ന് ആരംഭിച്ച തീ പുത്തങ്ങാടി സിറാജുൽ ഉലും സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസയിലേക്കും തൊട്ടടുത്തുള്ള കളരിക്കൽ പാത്തുമോളുടെ ഓലമേഞ്ഞ വീട്ടിലേക്കും അതിവേഗം പടരുകയായിരുന്നു. ഉച്ചസമയത്തായിരുന്നതിനാലും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നതിനാലും തീവ്രത വർധിക്കുകയും നിമിഷനേരംകൊണ്ട് കെട്ടിടങ്ങൾ അഗ്നിക്കിരയാവുകയുമായിരുന്നു.

പുനർനിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലികമായി ഓലമേഞ്ഞ കെട്ടിടത്തിലാണ് സിറാജുൽ ഉലും സുന്നി മദ്റസ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ മദ്റസയിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ പൂർണ്ണമായി നശിച്ചു. വർഷങ്ങളായി പാത്തുമോൾ താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് വീട്ടുടമസ്ഥയായ പാത്തുമോൾ സമീപത്തെ ബന്ധുവീട്ടിലായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരൂരിൽ നിന്നുള്ള രണ്ട് യൂണിറ്റും താനൂരിൽ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. പറവണ്ണ തെക്കേപള്ളിയിലെ ഖബർസ്ഥാനിൽ പടർന്ന തീ അണച്ചുകൊണ്ടിരിക്കെയാണ് ഈ അപകടവിവരവും അഗ്നിരക്ഷാസേനയെ അറിയിച്ചത്. തിരൂർ സ്റ്റേഷൻ ഓഫീസർ എ.എം. വാഹിദ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വി.പി. ഗിരീശൻ, എസ്.പി. ശ്യാം കുമാർ, ഫയർ ഓഫീസർമാരായ കെ.പി. നൗഫൽ, കെ.ടി. ജയേഷ്, വിഷ്ണു രവീന്ദ്രൻ, എസ്. സതീഷ്, കെ. അമൽ, പി.കെ. നഗുൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.