തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഗവർണ്ണറുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് ഒക്ടോബർ 22 ന് വ്യക്തമാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി സെപ്റ്റംബർ 29 ന് ഉത്തരവിട്ടിരുന്നു. നിയമിക്കപ്പെട്ട ആൾ അയോഗ്യനെന്ന് കണ്ടെത്തിയാൽ അയാളെ താഴെയിറക്കാൻ ഗവർണ്ണർക്കുള്ള വിവേചന അധികാരങ്ങൾ വ്യക്തമാക്കാനും വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ അപ്രൂവൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാനും ഹർജിക്കാരനോട് കോടതി ഉത്തരവിട്ടു. പരാതി സംഭവം ഹർജിക്കാരന് നേരിട്ടറിവില്ലെന്നും കേട്ടറിവ് മാത്രമേ ഉള്ളുവെന്നും സർക്കാർ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചു. എയറിൽ (മശൃ)ൽ ആണ് പല കാര്യങ്ങളെന്നും മാധ്യമങ്ങൾക്ക് ഒളിയമ്പെയ്ത് സർക്കാർ ബോധിപ്പിച്ചു. എന്നാൽ എയറിൽ എന്താണന്ന് തനിക്കറിയില്ലെന്ന് കോടതി മറുപടി നൽകി. നിയമന ശുപാർശയിൽ മുഖ്യമന്ത്രി അന്യായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ വാദിച്ചു. ഹർജിക്കാരന് കേട്ടറിവ് മാത്രമേ ഉള്ളുവെന്ന് സർക്കാർ പറഞ്ഞു.

തൽസമയം ഗവർണ്ണർക്ക് എന്ത് വിവേചനാധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇല്ലാത്ത അധികാരമുള്ള ആളിന്റെ കാല് പിടിച്ചാൽ അഴിമതി കുറ്റത്തിന്റെ പരിധിയിൽ വരുമോയെന്നും കോടതി ചോദിച്ചു. നിയുക്ത വിസിയും താനും കണ്ണൂർ കാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാത്രം അഴിമതി നിരോധന നിയമ പരിധിയിൽ വരുമോ എന്ന് കോടതി ചോദിച്ചു. പുനർ നിയമനം നടത്തി കഴിഞ്ഞാൽ അയാൾ അയോഗ്യനാണെന് ബോധ്യപ്പെട്ടാൽ അയാളെ താഴെയിറക്കാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. ഗവർണ്ണർക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും 3 അംഗ സെർച്ച് കമ്മിറ്റി കൂടി തീരുമാനമെടുക്കേണ്ടതാണെന്നും. ഹർജി തള്ളണമെന്നും സർക്കാർ ബോധിപ്പിച്ചു.

ഹർജിയിൽ 29 ന് സർക്കാർ നിലപാടറിയിക്കാൻ ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു. വിജിലൻ ലീഗൽ അഡൈ്വസർമാരെ ഒഴിവാക്കി സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരാകും. മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവർണ്ണർക്ക് താൻ പ്രോസിക്യൂഷൻ അപ്രൂവൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് നൽകിയ കത്തുകളും ഗവർണ്ണർ സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസ് എടുത്ത് വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

മുഖ്യമന്ത്രിക്കും സർക്കാറിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ അസാധാരണ വാർത്താ സമ്മേളനം. കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് ഗവർണറുടെ തുറന്ന് പറച്ചിൽ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധത്തിനുള്ള ഗൂഢാലോചനയിൽ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിന്റെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവർണറുടെ ആരോപണം.