ഇടുക്കി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വഖഫ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം വ്യക്തമാക്കി.

കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കണ്‍വെന്‍ഷനിലാണ് ബെന്നി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പരിപാടി രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനം ചെയ്തത്. '2004 മുതല്‍ 2014വരെ കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം സംസ്ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. ഇപ്പോള്‍ കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. മലയോര ജനതയെ സംസ്ഥാന സര്‍ക്കാര്‍ ശത്രുക്കളായാണ് കാണുന്നത്'- രാജീവ് ചന്ദ്രശേഖര്‍ പ്രസംഗത്തില്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസമാണ് ബെന്നി പെരുവന്താനം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. കുറച്ചുനാളുകളായി ക്രിസ്ത്യന്‍ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല. കോണ്‍ഗ്രസ് എംപിമാര്‍ക്ക് കേന്ദ്രത്തിലും കേരളത്തിലും രണ്ട് നിലപാടാണ്. കോണ്‍ഗ്രസ് വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ പാടില്ലെന്നും രാജിവച്ചതിനുപിന്നാലെ ബെന്നി പെരുവന്താനം പ്രതികരിച്ചിരുന്നു.