പത്തനംതിട്ട: ട്രെയിനിൽ യാത്ര ചെയ്തിരുന്ന വയോധികരായ ദമ്പതികളെ ബോധം കെടുത്തി കവർച്ച നടത്തിയതായി പരാതി. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്.

ഇവരുടെ പക്കലുള്ള സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെ‌യുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവർന്നതായിയാണ് സൂചന. കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം നടന്നത്. ബർത്തിന്റെ അരികിൽ ഇവർ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന കാര്യത്തിലും സംശയം ഉണ്ട്.

ഇവർ വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് പറയുന്നത്. ഇപ്പോൾ ദമ്പതികൾ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ റെയിൽവെ പോലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.