തൃശ്ശൂര്‍: വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് നല്‍കി ഭാര്യ. അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ഭാര്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. കേസില്‍ അച്ഛനെ കോടതി വെറുതേ വിട്ടു. മകളെ കുടുംബകോടതിയില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ജയപ്രഭു നിരപരാധിയെന്ന് കണ്ട് അച്ഛനെ വെറുതേ വിട്ടത്.

വിവാഹമോചനക്കേസ് നിലനില്‍ക്കെയാണ് പരാതി. കോടതി അനുവദിച്ച ദിവസങ്ങളില്‍ നിശ്ചിതസമയത്തേക്ക് മാത്രമാണു കുട്ടിയെ അച്ഛന്റെ കൂടെ വിട്ടിരുന്നത്. ഇത്തരത്തില്‍ 2022 ഡിസംബര്‍ മൂന്നിനു കുട്ടിയുമായി പോയതു സംബന്ധിച്ചാണ് പോക്സോ പരാതി ഉയര്‍ന്നത്. രാവിലെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി വൈകീട്ട് കോടതിയില്‍ത്തന്നെ തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. വൈകീട്ട് എത്തിക്കുമ്പോള്‍ ഇത്തരം പരാതികളൊന്നും ഉയര്‍ന്നിരുന്നില്ല.

പിന്നീട് ഡിസംബര്‍ 26-ന് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് തെറ്റാണ് എന്നു തെളിയുകയും അച്ഛനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. അച്ഛനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ബബില്‍ രമേഷ്, അഡ്വ. നീരജ് ജെ. അക്കര, അഡ്വ. ആന്റണി ആലപ്പാട്, അഡ്വ, ഫ്രാന്‍സിസ് പയസ് എന്നിവര്‍ ഹാജരായി.