പത്തനംതിട്ട: ജില്ലയില്‍ കള്ളവോട്ടിലൂടെയും പോലീസിനൊപ്പം ചേര്‍ന്നുള്ള അതിക്രമങ്ങളിലൂടെയും സഹകരണ സംഘങ്ങള്‍ ഓരോന്നായി കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം നീക്കത്തിനെതിരേ പ്രക്ഷോഭവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് രണ്ട് വ്യത്യസ്മായ മാര്‍ച്ചുകള്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ചു. തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് പിടികൂടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സിവില്‍ പോലീസ് ഓഫീസറുടെയും അടൂര്‍ താലൂക്കില്‍ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കള്ളവോട്ടും ക്രമക്കേടും നടത്താന്‍ ഒത്താശ ചെയ്യുന്ന അടൂര്‍ സഹകരണ സംഘം അസി രജിസ്ട്രാറുടെയും വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. രാവിലെ പത്തരയോടെ പത്തനംതിട്ട കരിമ്പനാക്കുഴിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിന്റെ വീട്ടിലേക്കും വൈകിട്ട് ഏനാത്തുള്ള അസി. രജിസ്ട്രാറുടെ വീട്ടിലേക്കുമായിരുന്നു മാര്‍ച്ച്.

കള്ളവോട്ടും ക്രമക്കേടും നടത്തി സഹകരണ സംഘങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് അടൂര്‍ സഹകരണ അസി. രജിസ്ട്രാറുടെ പുതുശേരി തട്ടാരുപടിയിലുള്ള വസതിയിലേക്ക് യൂത്ത്കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പ്രകടനമായി എത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അസി. രജിസ്ട്രാറുടെ വീടിന് 50 മീറ്റര്‍ അകലെ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രതിരോധിച്ചു സ്ഥലത്ത് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു നിന്നതിനാല്‍ കൂടുതല്‍ പോലീസ് എത്തിയിരുന്നു. യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ റിനോ പി. രാജന്‍, ജിജോ ചെറിയാന്‍, അനന്ദു ബാലന്‍, അബു ഏബ്രഹാം, മണ്ഡലം പ്രസിഡന്റുമാരായ അനീഷ്, വൈഷ്ണവ് രാജീവ് ബാബു, മനോജ്, മനുനാഥ്, കോണ്‍ഗ്രസ് ഭാരവാഹികളായ തേരകത്ത് മണി, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ജോബോയി ജോസഫ്, രാധാകൃഷ്ണന്‍ , അനിതാ കീഴൂട്ട് എന്നിവര്‍ പ്രസംഗിച്ചു.

തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീരാജിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു . ജില്ലയിലെ സി പി ഐ എം ന്റെ വാക്കുകേട്ട് പ്രവര്‍ത്തിക്കാന്‍ ആണ് പോലീസ് തീരുമാനം എങ്കില്‍ തെരുവില്‍ നേരിടുമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു. സഹകരണ മേഖല പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പോലീസും, സഹകരണ ജീവനക്കാരും ചേര്‍ന്ന് അരാജകത്വം തീര്‍ക്കുകയാണ്. നീതിപൂര്‍വ്വം തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കാനുള്ള വിധിയായിട്ടാണ് പോലീസ് കാണുന്നത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്ക്കുനേരെ പോലീസ് ബലപ്രേയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ റെനോ പി രാജന്‍, ജിജോ ചെറിയാന്‍ ജില്ലാ ഭാരവാഹികളായ അന്‍സര്‍ മുഹമ്മദ്, ബിബിന്‍ ബേബി, ആര്യ മുടവിനാല്‍, ഷുംന ഷറഫ് , ഉണ്ണി കൃഷ്ണന്‍ ,അര്‍ച്ചന അഫ്സല്‍ വി ഷെയ്ഖ് തഥാഗത് ബി കെ, ഇജാസ് ഖാന്‍, മുഹമ്മദ് റാഫി, ആല്‍വിന്‍ ചെറിയാന്‍, ജിജോ ജോണ്‍, ഏദന്‍ ആറന്മുള തുടങ്ങിയവര്‍ പ്രസംഗിച്ചു.