ആലപ്പുഴ: ഹരിപ്പാട് സിപിഎമ്മില്‍ കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്തു നല്‍കിയത്. പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയാണ് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്‌നങ്ങളാണ് രാജിയില്‍ കലാശിച്ചതെന്നാണ് വിവരം.

ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ ബിജു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ പരാതി നല്‍കിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉള്‍പ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല. മാത്രമല്ല, ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയും നടന്നില്ല. ഇതേ തുടര്‍ന്നാണ് അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലന്‍ ആണ് . കുമാരപുരം സഹകരണ ബാങ്ക് പ്രസിഡന്റ്. ജില്ലയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന ഹരിപ്പാട് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. നേരത്തെ കായംകുളത്തും ബ്രാഞ്ചിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു.

കായംകുളം പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോര്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളില്‍ 12 പേരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് രണ്ട് സ്ത്രീകളടക്കം രാജിക്കത്ത് നല്‍കിയത്. ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാം പാര്‍ട്ടി അംഗം മോഹനന്‍ പിള്ള എന്നിവരെ വാര്‍ഡ് സഭയിലെ തര്‍ക്കത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയുള്ള കൂട്ടരാജി.

ലോക്കല്‍, ബ്രാഞ്ച് ഭാരവാഹികള്‍ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. പ്രാദേശിക വിഭാഗീയതയുടെ ഭാഗമായാണ് പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടായ അച്ചടക്ക നടപടിയെന്ന ആക്ഷേപമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി വിടുമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനയച്ച കത്തിലെ പരാമര്‍ശം. എന്നാല്‍ ഏരിയ കമ്മിറ്റിക്ക് ആരും രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കായംകുളം സിപിഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്‍ വ്യക്തമാക്കി.