തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലോ അത് പുറത്തുവിടുന്നതിലോ സര്‍ക്കാറിന് ഒളിച്ചു കളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജസ്റ്റിസ് ഹേമ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കില്‍ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. സിനിമാരംഗത്ത് ഉയര്‍ന്നുവന്ന പരാതികളില്‍ പലര്‍ക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസില്‍ പ്രമുഖ നടന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് ഇടതു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് പരിമിതിയുണ്ട്. പരാതിയില്ലാതെ കേസെടുക്കാനാകില്ല. കേസെടുത്താല്‍ പോരല്ലോ കേസ് നിലനില്‍ക്കെണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയന്നതോടെയാണ് സിപിഎം വിശദീകരണം. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. വെട്ടിമാറ്റലില്‍ റോളില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ വേട്ടക്കാരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം.