തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും. എന്നാല്‍ വിനോദസഞ്ചാരമേഖലയില്‍ ഡ്രൈഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കും. ഇതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി.

ടൂറിസം ഡെസ്റ്റേഷന്‍ സെന്ററുകള്‍, അന്തര്‍ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയില്‍ ഇളവ് അനുവദിക്കും. ്. ഇതിനായി 15 ദിവസം മുന്‍പ് അനുമതി വാങ്ങേണ്ടതുണ്ട്. ഈ മാസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

ഐടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങിയ ശേഷം ചട്ടഭേദഗതിയിലൂടെ ലൈസന്‍സ് നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഡ്രൈ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തല റിപ്പോര്‍ട്ട്.