പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല വടക്കേതില്‍ മേലെതുണ്ടില്‍ രാജേഷ് എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (42), കുരമ്പാല കൊച്ചുതുണ്ടില്‍ വീട്ടില്‍ ശശി (60) എന്നിവരാണ് പിടിയിലായത്.

2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടില്‍ മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനില്‍ കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ സംഭവം കഴിഞ്ഞ വര്‍ഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടില്‍ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 16 വയസുണ്ട്.

സ്‌കൂളില്‍ എത്താതിരുന്ന കുട്ടിക്ക് അധികൃതര്‍ കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടര്‍ന്ന്, പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പോലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അഞ്ചിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്.ഐ അനീഷ് എബ്രഹാം, സി.പി.ഓമാരായ എസ്. അന്‍വര്‍ഷ, കെ. അമീഷ്, ആര്‍. രഞ്ജിത്ത്, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.