തിരുവല്ല: നഗരമധ്യത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചയാള്‍ പോലീസിന്റെ പിടിയില്‍. ഇടുക്കി മാങ്കുളം വിരിപ്പാറ അടാട്ട് വീട്ടില്‍ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ.ജെ തോമസ് ആണ് പിടിയിലായത്. മിഡാസ് ബ്യൂട്ടിപാര്‍ലര്‍, ആല്‍ഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളില്‍ നടത്തിയ മോഷണത്തിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മിഡാസ് ബ്യൂട്ടിപാര്‍ലറില്‍ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് രാത്രി ആല്‍ഫ ട്രേഡിങ് കമ്പനിയില്‍ മോഷണം നടത്തിയയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി എസ്. ആഷാദിന്റെയും എസ്.എച്ച്.ഓ ബി.കെ സുനില്‍ കൃഷ്ണന്റെയും നേതൃത്വത്തില്‍ എസ്.ഐ അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്നും പിടികൂടിയത്.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത് എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.