അടൂര്‍: സഹോദരന്റെ മകനെ മര്‍ദിക്കുന്നത് തടഞ്ഞ നാല്‍പ്പതുകാരന്റെ തല അടിച്ചു തകര്‍ത്ത് നാലംഗ സംഘം. നാലു ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ കേസ് എടുക്കാന്‍ ഒരുങ്ങുകയാണ് ഏനാത്ത് പോലീസ്. മണ്ണടി രാജേഷ് ഭവനം സുനീഷിനെയാണ് നാലംഗ സംഘം മര്‍ദിച്ച് തലയ്ക്ക് പരുക്കേല്‍പ്പിച്ചത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 12 ന് സുനീഷിന്റെ വീട്ടുമുറ്റത്താണ് സംഭവം.

സുനീഷിന്റെ ജ്യേഷ്ഠന്റെ മകനെ വീട്ടുമുറ്റത്തിട്ട് അയാളുടെ കൂട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച സുനീഷിനെ രണ്ട് പതിനേഴുകാരും രണ്ട് പത്തൊമ്പതുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സുനീഷിന്റെ സഹോദരന്റെ മൂത്ത മകന്‍ അജിത്തിനെയാണ് നാലംഗ സംഘം ആദ്യം മര്‍ദിച്ചത്. അജിത്തിന്റെ അനിയന്‍ ഈ കുട്ടികളുടെ സുഹൃത്താണ്. ഇവര്‍ക്കൊപ്പം നടന്ന് അനിയന്‍ വഴി പിഴക്കുന്നത് ചോദ്യം ചെയ്തതിനാണ് അജിത്തിനെ മര്‍ദിച്ചത്. അജിത്തിനെ തല്ലുന്നത് തടയാന്‍ ശ്രമിച്ചതിനാണ് സുനീഷിനെ മര്‍ദിച്ചത്. ഇയാള്‍ക്ക് തലയ്ക്ക് എട്ടു തുന്നല്‍ വേണ്ടി വന്നു. വിവരം വൈകി അറിഞ്ഞ ഏനാത്ത് പോലീസ് കേസ് എടുക്കാനുളള നീക്കത്തിലാണ്.