പത്തനംതിട്ട : മൂന്നര വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍(23) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. 12 ന് വൈകിട്ട് നാലിനും 5.30 നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പോലീസ്, അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പോലീസ് സ്റ്റേഷനിലെ എ എസ് ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്, തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു ബി എന്‍ എസിലെയും, പോക്‌സോയിലെയും, ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ പറ്റിയുള്ള അന്വേഷണത്തില്‍ വീട്ടില്‍ നിന്നും ഉടനടി കണ്ടെത്തി പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് 13 ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കാളിലൂടെ കുട്ടിയെ പ്രതിയെ കാണിച്ച് തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി, മറ്റു നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുനാട് എസ് എച്ച് ഓ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ രവീന്ദ്രന്‍, എ എസ് ഐ, സണ്ണി, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ അഖില്‍, അരുണ്‍, സേതു എന്നിവരാണ് ഉണ്ടായിരുന്നത്.