റാന്നി: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയബന്ധത്തിലായ ശേഷം പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. ഇടുക്കി പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടില്‍ അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

പെരുനാട് സ്വദേശിയായ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ് ഗര്‍ഭിണിയായത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി യുവാവിനെ വാട്ട്സാപ്പ് ഗ്രൂപ്പ് മുഖേന പരിചയപ്പെട്ടത്. തുടര്‍ന്ന് പരസ്പരം സന്ദേശങ്ങള്‍ അയച്ച് പരിചയത്തിലായി. പലപ്പോഴും നേരില്‍ കാണുകയും ചെയ്തു. റാന്നിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു.

അഭിറാമിന്റെ നാടായ പീരുമേട്ടില്‍ എത്തി പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി. ഇയാളുടെ പണി നടക്കുന്ന പുതിയ വീട്ടില്‍ എത്തിച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. വിവരം മറ്റാരോടും പറയരുതെന്നും, വിവാഹം ചെയ്തോളാമെന്നും ഉറപ്പു നല്‍കുകയും ചെയ്തു.

മാസമുറ ആകാത്തതിനാല്‍ പ്രഗ്നസി ടെസ്റ്റ് കാര്‍ഡ് വാങ്ങി സ്വയം പരിശോധിച്ച പെണ്‍കുട്ടി പോസിറ്റിവ് റിസല്‍ട്ട് കണ്ട് ഭയന്ന് വിവരം അഭിറാമിനെ അറിയിച്ചു.

പിന്നീട് അമ്മയുമൊത്ത് പത്തനംതിട്ടയിലെ സ്വകാര്യ ക്ലനിക്കില്‍ എത്തി. 19 വയസുണ്ടെന്നാണ് അവിടെ പറഞ്ഞത്. ഇവിടെയും ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായിരുന്നു. 17 ന് പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി സ്‌കാനിങ് ഉള്‍പ്പെടെ നടത്തി. കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം സ്ഥിരീകരിക്കുകയും ഇവിടെ നിന്നും പെരുനാട് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു.

കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കെ.എസ്.ധന്യ രേഖപ്പെടുത്തി. പെരുനാട് പോലീസ് കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തുകയും കോടതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രതിയെ റാന്നിയില്‍ നിന്നും ഉടനടി പിടികൂടി, വൈദ്യപരിശോധനക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് കഴിഞ്ഞവര്‍ഷം ഇയാള്‍ക്കെതിരെ പെരുനാട് പോലീസ് കേസ് എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ്.ഐ. രവീന്ദ്രന്‍, എസ്.സി.പി.ഓമാരായ സുകേഷ് രാജ്, ഷിന്റോ, ആഷ, സി.പി.ഓമാരായ സേതു, രാംപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്.