തിരുവല്ല: വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രീയുടെ കൈ കസേരയ്ക്ക് അടിച്ചൊടിച്ച കേസിലെ പ്രതികളെ പുളീക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂര്‍ ഏലിക്കുഴ വീട്ടില്‍ ആദര്‍ശ് (28), ആറന്‍മുള നാല്‍ക്കാലിയ്ക്കല്‍ ശോഭാസദനത്തില്‍ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്. വീട്ടുജോലിക്കാരി പരുമല സ്വദേശി ശ്യാമള(45)യ്ക്കാണ് പരുക്കേറ്റത്.

കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന പിതാവിന്റെ വാടക വീട്ടില്‍ സഹോദരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി കഴിഞ്ഞ മാസം 11 ന് ആദര്‍ശും സുഹൃത്തും കൂടി എത്തിയപ്പോഴാണ് സംഭവം. വീട്ടുജോലിക്കാരിയുമായി തര്‍ക്കമുണ്ടാവകുയും ഇതിനിടെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ആദര്‍ശ് കസേരയെടുത്ത് ജോലിക്കാരിയുടെ കൈക്ക് അടിച്ചു. അടിയേറ്റ് കൈയുടെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. സംഭവത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി.

പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ അജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അരുണ്‍, സുദീപ്, രഞ്ചു, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ്ം പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.